01 April 2010

മഴമേഘങ്ങള്‍




വീട്ടിലെ എല്ലാസാധനസാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് മുറ്റത്തെ വണ്ടിയില്‍ കയറ്റാന്‍ വെച്ചിട്ട് ഷാനവാസ് ഒരിക്കല്‍ കൂടി അകത്തേയ്ക്ക് കയറി.ഭാര്യ സൈഫുവും മക്കളും വണ്ടിയില്‍ സാധനങ്ങള്‍ കയറ്റുന്നതു നോക്കി നില്‍ക്കുകയാണു.
ജനിച്ചു വളര്‍ന്ന് വലുതായ വീട്ടില്‍ നിന്ന് എന്നന്നേയ്ക്കുമായി പടിയിറങ്ങുകയാണു.
അതിന്റെ ആഴത്തിലുള്ള വേദനയിലാണു താനെങ്കിലും സൈഫുവിന്ന് ഇത് സന്തോഷകരമായ മുഹൂര്‍ത്തമാണു. എന്നാല്‍ കുട്ടികളില്‍ ശരിക്കും ഒരു വിഷാദം നിഴലിക്കുന്നുണ്ട്...
എന്നായാലും ഒരു ദിവസം ഈ വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് മുന്‍പേ അറിയാവുന്നകാര്യമായിട്ടും എന്തേ ഇങ്ങനെ വല്ലാത്തൊരു വീര്‍പ്പു മുട്ടല്‍..?
ഉമ്മയുടെ കാലശേഷം പെങ്ങള്‍ പാത്തുത്തായ്ക്കുള്ളതാണിതെന്ന് അവരുടെ നിക്കാഹ് വേളയില്‍ തന്നെ പറഞ്ഞതാണു. തനിക്ക് അങ്ങാടിയിലെ ജലീല്‍ ഹോട്ടലില്‍ നിന്ന് പുറത്തു വരുന്ന കച്ചറവെള്ളനിറഞ്ഞ കുഴികളും ഒരു പുളിമരവും ഒരു പ്ലാവും മൂന്നാലു തെങ്ങുകളുമുള്ള ഇറക്കത്തിലുള്ള പറമ്പ്... അതു തന്നെ അന്ന് വല്യാമ തീരുമാനിച്ചതാണു... ഒടുക്കം വല്യാമയുടെ മകളെ ഗള്‍ഫുകാരനായി മാറിയ താന്‍ നിക്കാഹ് ചെയ്തപ്പോഴാണു തനിക്ക് പറ്റിയ അബദ്ധം തികട്ടിവന്ന് ഏമ്പക്കമിട്ടത്....
ഒരാള്‍ക്ക് വരാന്‍ പോകുന്ന ദുരന്തങ്ങള്‍ അത് തന്റെ മരണമായപ്പോലും മുന്‍ കൂട്ടി അറിയാനാകുമെങ്കില്‍ അവയൊക്കെ അടുത്തെത്തുമ്പോഴേയ്ക്കും അതിനെ നേരിടന്‍ മാനസീകമായി തയ്യാറയിട്ടുണ്ടാകും.... അപ്പോള്‍ ആദ്യമായി കേള്‍ക്കുന്നവര്‍ക്കേ അതൊക്കെ ഞെട്ടലായിമാറുകയുള്ളു...
ഇവിടെ ഉമ്മയുടെ കാലശേഷമെന്നത് പെട്ടെന്ന് ചിന്തിക്കാത്ത കാര്യമായിരുന്നു...
ഇനി അവര്‍ മരിച്ചാല്‍ തന്നെ നാല്‍പതും അറുപതും നാളെങ്കിലും സമയദൈര്‍ഘ്യവും കിട്ടുമായിരുന്നു...
അതേ സമയം ഇപ്പോള്‍ ഇവിടെ ഉമ്മ ജീവിച്ചിരിക്കെ വീടൊഴിവാകേണ്ട ഒരു ദിനം ഒരിക്കലും ഓര്‍ത്തില്ല....
ഇതിപ്പോള്‍ പെങ്ങള്‍ക്കും ആവശ്യമുണ്ടായിട്ടല്ല... റിയല്‍ എസ്റ്റേറ്റുകാരെ കൊണ്ട് അളിയന്‍ പൊങ്ങിപ്പോയതാ....
മൂത്തമോന്നു കര്‍ണാടകയില്‍ മെഡിസിനു പഠിക്കാന്‍ കാശു കെട്ടിവെയ്ക്കാന്‍ കണ്ട ലളിതമായ മാര്‍ഗ്ഗം....ഓര്‍ക്കാപ്പുറത്ത് ഒത്തുകിട്ടുകയായിരുന്നു....
കിടപ്പറയിലെ ചുവരില്‍ നിര്‍മ്മിച്ച ചില്ല അലമാരിയില്‍ ഒരു ഫോട്ടൊ ഒഴികെ മറ്റൊന്നുമില്ല. എല്ലാം അരിച്ചു പെറുക്കിയെടുക്കാനുള്ള സൈഫുവിന്റെ ഒരു മിടുക്ക് അപരം തന്നെ !...
ഈ ഫോട്ടൊ എടുക്കാന്‍ എന്തേ ഇവള്‍ മറന്നു.....!!
മുലകുടിപ്രായത്തിലുള്ള താനും തന്നെക്കാള്‍ ഒന്നര വയ്സ്സ് മാത്രം പ്രായമുള്ള പെങ്ങളും ഉമ്മയോടൊത്തുള്ള ഫോട്ടോ..
ഓര്‍മ്മ വെച്ചനാള്‍ മുതല്‍ കാണുന്നതാണിത്...
'പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും...'
അന്ന് ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്ത് എന്തോ ആവശ്യത്തിനു കണക്കെടുക്കാന്‍ വന്നപ്പോള്‍ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ചുമരില്‍ തൂക്കിയ ചിത്രങ്ങളില്‍ ഇത് നോക്കി പറഞ്ഞു.....
''അല്ലേ?..''
മാസ്റ്ററുടെ ചോദ്യത്തിനു പക്ഷെ ഉമ്മ മറുപടിയൊന്നും പറഞ്ഞില്ല...പിന്നെയും എന്തോക്കെയോ ഉമ്മയോട് അയാള്‍ ചോദിക്കുന്നുണ്ടായിരുന്നു... അകത്ത് വാതിലിനിപ്പുറത്ത് മതിലില്‍ ചാരി നിന്നിട്ടായിരുന്നു ഉമ്മ മറു പടി പറഞ്ഞിരുന്നത്... അതു വലിയ വലിയ കാര്യങ്ങളായിരുന്നുവെന്ന് അപ്പോള്‍ തോന്നിയിരുന്നു. ഉമ്മ കര്‍ക്കശ സ്വരത്തിലാണു സംസാരിച്ചത്... പോകുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു പുസ്തകം നീട്ടിയിട്ട് മാസ്റ്റര്‍ പറഞ്ഞു ഉമ്മായ്ക്ക് കൊടുക്കാന്‍...
പാത്തുമ്മയുടെ ആട് ... ഞാന്‍ കഷ്ടപ്പെട്ട് വായിച്ചെടുത്തിട്ട് ഉമ്മായ്ക്ക് കൊടുത്തു....
പിന്നെ മാസ്റ്റര്‍ ആ വഴിക്ക് വന്നിട്ടില്ല...
''പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും..''
ചുമരിലെ മാറാല അടിച്ച് വൃത്തിയാക്കുമ്പോള്‍ ഉമ്മ ആ ഫോട്ടോ നോക്കി പറയുമായിരുന്നു.
പൊതുവെ കൂടുതല്‍ സംസാരിക്കാത്ത ഉമ്മ, ഉപ്പയുടെ വേര്‍പാടില്‍ വിഷമ്മിച്ചിരിക്കുന്നൊരാള്‍...'' ഇങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ മാത്രമെ എന്തെങ്കിലും പറയുമായിരുന്നുള്ളു...
ഉപ്പ മരിക്കുമ്പോള്‍ ഉമ്മയുടെ പ്രായമാണത്... പതിനെട്ട് വയസ്സ്...
കുവൈത്തിലുള്ള ഉപ്പായ്ക്ക് നിന്റെ മുഖം പോലും കാണാന്‍ മലക്കുല്‍ മൗത്ത് അസ്രായില്‍ സമയം കൊടുത്തില്ല... ആ പോട്ടം !അവിടെ കിട്ടുമ്പോഴേക്ക് ഉപ്പയുടെ മയ്യിത്ത് ഇങ്ങെത്തി...!!''
ഉമ്മ ഒരു നെടുവീര്‍പ്പോടെ മാത്രമെ അതൊക്കെ പറയാറുള്ളു...
''നെടുവീര്‍പ്പിന്റെ ചിത്രം !!'' എന്ന് ഞാന്‍ അതു നോക്കി പറയുമായിരുന്നു.ആദ്യനാളുകളില്‍ ഉപ്പയുടെ അനുജന്മാരും മറ്റും,
കുഞ്ഞബ്ദുല്ല മാഷടക്കം പലരും പില്‍ക്കാലത്തും ഉമ്മയെ നിക്കാഹ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ് വല്യാമയെ സമീപിച്ചിരുന്നു....
വല്യമ ഓരോ കാരണങ്ങള്‍ പറഞ്ഞ് മടക്കി അയച്ചത്, ഒരിക്കല്‍ വല്യമയുടെ വീട്ടില്‍ പോയപ്പോള്‍ വല്യുമ്മ പറഞ്ഞു...
ഉപ്പയുടെ പേരിലുള്ള സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോകുമെന്ന് വല്യാമകരുതി.കുവൈത്തില്‍ നിന്നു കിട്ടാനുള്ള ഇന്‍ഷൂറന്‍സ് തുകയും ഒരു കാരണമായിരുന്നു...എന്നാല്‍ വല്യാമ സമ്മതിച്ചാല്‍ പോലും ഉമ്മ സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു.
ഉപ്പയുടെ ഫോട്ടൊ നോക്കി പലപ്പോഴും താനിരുന്നിട്ടുണ്ട്.. തന്റെ മുഖം ഉപ്പയുടേത് പോലെയാണെന്ന് എല്ലാവരും പറയാറുള്ളതിനാല്‍ കുളിച്ച് കഴിഞ്ഞ് കണ്ണാടി നോക്കുമ്പോള്‍ തന്റെ മുഖമല്ലായിരുന്നു താന്‍ കണ്ടത്.... ''മലക്കുല്‍ മൗത്ത് ''കൂട്ടിക്കോണ്ടു പോയ തന്റെ ആ മുഖമായിരുന്നു..!!
പലപ്പോഴും വികൃതികാട്ടിയാല്‍ ഉമ്മ അടിക്കാന്‍ വിട്ടിട്ട് പൊടുന്നനെ പിടുത്തം ഒഴിവാക്കുന്നത് താന്‍ കണ്ടിട്ടുണ്ട്... 'ഉപ്പയുടെ മുഖ'മോര്‍മ്മയിലെത്തിയിട്ടാണതെന്ന് പിന്നീട് പറയും..
ഈ വലിയവീട്ടില്‍ കരണ്ടില്ലാത്ത കാലത്ത് ഒരു പതിനെട്ടു കാരി തനിച്ച് രണ്ട് മക്കളേയും കൂട്ടി താമസിച്ചിരുന്ന രാവുകളെ ഓര്‍ത്ത് താന്‍ പിന്നീട് അത്ഭുതപ്പെട്ടിട്ടുണ്ട്..
മഴയും ഇടിയും മിന്നലും ശക്തമായ നേരത്ത് തങ്ങളെ കൂട്ടിപ്പിടിച്ച് പേടിച്ച് വിറക്കുന്ന ഉമ്മ...
ജന്നലിന്നപ്പുറത്ത് കരിയില ഇളകിയാല്‍ ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ വിളക്ക് ഊതിക്കെടുത്തി അതും കാതോര്‍ത്തിരിക്കുന്ന ഉമ്മ...
താനിതൊക്കെ പറയുമ്പോള്‍ സൈഫു പരിഹസിക്കാറെ ചെയ്തിട്ടുള്ളു...
വല്യമ്മാമ ഒഴികെയുള്ള എല്ലാവരും വന്ന് ഉമ്മയെ നിര്‍ബന്ധിച്ചതാണു ഈ ചെറുപ്രായത്തില്‍ ജീവിതം നശിപ്പിക്കാതെ ഒരു നിക്കാഹിന്നൊരുങ്ങാന്‍....
പക്ഷെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം ആരേയും വകവെയ്ക്കാതെയും ഉമ്മ ജീവിച്ചു....
പക്ഷെ ഇപ്പോള്‍!!
ഈ വൈകിയ വേളയില്‍ ഉമ്മായ്ക്കിതെന്തു പറ്റി?!!
ഒന്നും അറിയാത്ത തന്നെ വിളിച്ചറിയിച്ചിട്ട് സൈഫു തുള്ളുകയായിരുന്നു....
''അതേയ്... മോള്‍ വലുതാകുകയാണു..അതിന്നിടയിലാ തള്ളയ്ക്ക പ്രേമം...!!''
ഉമ്മകേള്‍ക്കേയാണവള്‍ അങ്ങനെ പറഞ്ഞതെന്നുറപ്പാ...അല്ലാതെ അങ്ങനെ തന്നോടലറാറില്ല..
പക്ഷെ എന്റെ ഉമ്മയെ കുറിച്ചാണല്ലൊ അവള്‍ ഈ പറയുന്നത്...പടച്ചവനെ!!
ഹൃദയത്തില്‍ നൂറായിരം സൂചികള്‍ കുത്തിക്കയറ്റുന്ന വേദന....പിന്നീടുള്ള അവളുടെ ഫോണ്‍ വരുന്ന ഓരോ പ്രാവശ്യവും വല്ലാത്ത അസ്വസ്ഥതയായിരുന്നു...അവളുടെ സംസാരം.... വിശദീകരമില്ലാത്ത് തന്റെ നിശ്ശബ്ദതകള്‍....ഹോ!!
പാതിരാവില്‍ ഇടിവെട്ടും പേമാരിയുമുള്ള സമയങ്ങളില്‍, കുറുക്കനും കുറുനരിയും ഓരിയിടുന്ന യാമങ്ങളില്‍ നിലത്തു വിരിച്ച കൈത്യോലപ്പായയില്‍ തങ്ങളെ കൂട്ടികെട്ടിപ്പിടിച്ച്കിടക്കുന്ന ഉമ്മയുടെ ശ്വാസോച്ചാസത്തിന്റെ ക്രമാനുഗതമായ താളം...... ''എന്റെ ഉമ്മാ...!!''
മുറ്റത്ത് തലച്ചുമടുമെടുത്ത് കച്ചവടം ചെയ്യുന്ന സോപ്പ് നീലം കച്ചവടക്കാരനായാലും കുപ്പി പാട്ട പെറുക്കാന്‍ വരൂന്ന അണ്ണാച്ചികളായാലും ചീത്ത പറഞ്ഞോടിച്ച് സകല ആരോപണങ്ങളില്‍ നിന്നും പൂര്‍ണ്ണ സുരക്ഷയോടെ നിന്ന ഉമ്മ!!
പള്ളിയിലെ മുദരിസ്സിനു ഒരു ദിവസം ഭക്ഷണം വേണമെന്ന് കമറ്റിക്കാര്‍ പറഞ്ഞപ്പോള്‍ അതിന്റെ കാശു തരാമെന്ന് പറഞ്ഞ ഉമ്മ!!
താന്‍ കേള്‍ക്കുന്നതില്‍ എന്തു നേരാണുള്ളത്?
എല്ലാമിട്ടെറിഞ്ഞ്' മലക്കുല്‍ മൗത്തിനെ' തേടി മരു ഭൂമിയിലൂടെ അലറിപ്പായാന്‍ തോന്നി....
ആരോടാണിതൊക്കെ ഒന്നു ചോദിക്കുക...!!..
വല്യാമയാണത്രെ സൈഫുവിനോടു പറഞ്ഞത്...
'' അമ്മായി പുതിയെണ്ണാകാന്‍ പോണെന്ന്!!''
എന്നാല്‍ ഉമ്മ വല്യാമയേയും വല്യാമ ഉമ്മയേയും കണ്ട നാളുകള്‍ മറന്നുവെന്നാണു തനിക്കറൈയാന്‍ കഴിഞ്ഞത്...
മോള്‍ വയസ്സറിയിച്ച് കുളിച്ച ദിവസം പോലും വരാതിരുന്നൊരാള്‍...
''ആരുമല്ല... വിവാഹചെക്കന്‍ തന്നെ പറഞ്ഞത്... ചെക്കനെന്നും പറയാന്‍ പറ്റില്ല... തന്തപ്പിടിയെ..!!
നിങ്ങളെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍..!!''
''മാഷോ!!യാ ഇലാഹീ...!!''
ദേഹം തളരുകയാണു....
കതില്‍ ശക്തമായ ഒരു ഇടി നാദം മുഴങ്ങി.... ഒപ്പം തന്നെ കണ്ണുകളെ ഇരുട്ടിലാഴ്തിയ ഒരു കൊള്ളിമിന്നലും...
ആറോ തന്നെ കെട്ടിപ്പിടിച്ചു വരിഞ്ഞു മുറുക്കുന്നു.... കിതപ്പും ഭയവും കലര്‍ന്ന ശക്തമായ ശ്വാസോച്ചാസം.
''ഒക്കെ അഭിനയമായിരുന്നു...പൂച്ച... ഒടുവില്‍ പുറത്തു ചാടി...!!''
''നീ ഒന്നു തെളിയിച്ച് പറ എന്റെ സൈഫൂ...
ഒന്നുമില്ലെങ്കിലും എന്റെ ഉമ്മയല്ലെ....??!!''
പിന്നെ നിയന്ത്രം വിട്ടുപോയി..... കരച്ചിലിന്റെ കാഠിന്യമാണോ....പറഞ്ഞതിലെ അബദ്ധം തിരിച്ചറിഞ്ഞ്തിനാലോ അവള്‍ ആകെ വല്ലാതായി...
''ഇക്കാ...ഇനി ഇങ്ങനെ പറയില്ല.... തെറ്റ് പറ്റിപ്പോയി... നിങ്ങള്‍ കരയാതെ...''
പിന്നീട് അവള്‍ വിളിച്ചപ്പോള്‍ തന്റെ മുഴുവന്‍ വിഷമങ്ങളും അവളെ അറിയിച്ചു.. അവള്‍ അസ്വസ്തയായി...
''ഇന്നു ഉമ്മ... നാളെ തനിക്കാണീ ഗതി വരുന്നതെങ്കില്‍... ഉമ്മയുടെ അവസ്ഥയില്‍ നീയൊന്ന് ചിന്തിച്ചു നോക്കൂ.... വല്യാമ - നിന്റെ ഉപ്പ- ഇപ്പോഹും ഉണ്ടെന്നും മറക്കണ്ട....!!''
പിന്നീടുള്ള സൈഫുവിന്റെ ഓരോ വിളിയും തന്നെ ആശ്വാസിപ്പിക്കുന്നതരത്തിലായിരുന്നെങ്കിലും മനസ്സ് നേരെ കിട്ടാണ്ടാവുകയാണെന്ന് ഭയപ്പെട്ടു.
ഒടുക്കം ഉമ്മയോടു തന്നെ ചോദിച്ചു!!
ആരും ഇന്നുവരെ ചോദിക്കാത്ത ഒരു ചോദ്യം...പാടില്ലാത്ത ചോദ്യം.!!.
നാട്ടിലെത്തിയ പാടെ മുകളിലെ ഉമ്മയുടെ മുറിയിലേയ്ക്കാണോടിച്ചെന്നത്... മുന്‍പും അതെ... സ്കൂളില്‍നിന്നൊക്കെ വരുമ്പോള്‍ എവിടേയും കാണാതിരുന്നാല്‍ പിന്നെ ചെന്നു നോക്കാനുള്ള ഒരിടം...
അവിടെ വടക്കെ ജന്നല്‍ തുറന്നിട്ടാല്‍ ജമാ അത്ത് പള്ളിയും ഖബര്‍ സ്ഥാനും ശരിക്കും കാണാവുന്നതാണു....മലക്കുല്‍ മൗത്ത് കൊണ്ട് പോയി ഉപ്പയെ പാര്‍പ്പിച്ച ആ ഖബര്‍ നോക്കി നില്‍ക്കുന്ന ഉമ്മയേയാണവിടെ എന്നും കാണുക...
അകത്തു കയറിയപാടെ ഉമ്മ ജന്നല്‍ തുറന്നു ദൂരേയ്ക്ക് നോക്കി നില്‍ക്കുന്ന പതിവു കാഴ്ച്ചയാണു കണ്ടത്... പക്ഷെ ഉമ്മ കരയുന്നുണ്ടൊ??
''ഉമ്മാ....!! ഈ കേള്‍ക്കുന്നതൊക്കെ നേരാണൊ?!!''
തൊണ്ടയിടരിപ്പോയി... ഒപ്പം കരച്ചിലും വന്നു...
അല്‍പം കഴിഞ്ഞ് ഉമ്മ തിരിഞ്ഞു നിന്നു തന്റെ കണ്ണുകളിലേയ്ക്ക് നോക്കി... ഉമ്മയുടെ മുഖം മാറിയിരിക്കുന്നു..!
ഒരു അപരിചിതയെ പോലെ...
കരഞ്ഞു കലങ്ങിയ വീര്‍ത്തമുഖം..
പതുക്കെ തലയിണക്കടിയില്‍ നിന്നു ഒരു കടലാസ് കവറെടുത്ത് വലിച്ച് തന്റെ നേരെ നീട്ടു..എന്നിട്ട് വീണ്ടും ജന്നലിന്നരികെ ചെന്ന് ദൂരെയ്ക്ക് നോക്കി നിന്നു..
അത് മുഴുവന്‍ കത്തുകളാണു....
ഉപ്പയും താനുമൊക്കെ അയച്ചത്... പക്ഷെ അതിന്നിടയില്‍ ഒരു പുസ്തകം !!
മാസ്റ്റര്‍ നല്‍കിയ 'പാത്തുമ്മയുടെ ആടു...'
വക്കും തുമ്പും പൊട്ടി കുത്തഴിഞ്ഞ പുസ്തകം.. അതില്‍ ചില നാടന്‍ കത്തുകള്‍... നാട്ടില്‍ നിന്നു പോസ്റ്റ് ചെയ്തവ... കവറുകളിലൊന്നിലും അയച്ച ആളിന്റെ പേരില്ലെന്നത് ആ കത്തുകളിലൊരെണ്ണം തുറന്നു നോക്കാന്‍ പ്രേരിപ്പിച്ചു....
കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അയച്ച കത്തുകള്‍...എല്ലാം അതെ...
ഏറ്റവും ഒടുവിലെ ഒരു കവറെടുത്ത് തുറന്ന് കത്തെടുത്തു നിവര്‍ത്തി.
''പ്രിയപ്പെട്ട സുബൈദ,
ഇപ്പോള്‍ എന്തു പറയുന്നു...? ഇത്രയും നാളായില്ലേ? ഇപ്പോള്‍ മക്കളും വലുതായി.... അവര്‍ക്കും മക്കളായി..
ഇനിയും തനിച്ച് ജീവിക്കണോ? ഇപ്പോള്‍ ഞാനും തനിച്ചാണു... ഇപ്പോള്‍ എന്നല്ല ... ഞാനെന്നും തനിച്ചാണു... ഒരിക്കല്‍ താന്‍ വരുമെന്ന് കരുതി....
ഇപ്പോള്‍ പ്രായമായി എനിക്കും...
നാം ആരെ കാത്താണിനിയിങ്ങനെ ജീവിക്കുന്നത്...?
അന്നു നീ പറഞ്ഞതു മക്കള്‍ വലുതായാല്‍ ആലോചിക്കാമെന്നായിരുന്നു....... ഞാന്‍ നിന്റെ ആങ്ങള മൂസാ ഹാജ്യാരെ പോയികണ്ട് ഈ വിവരം പറഞ്ഞപ്പോള്‍ എന്നെ ചവിട്ടാന്‍ കാലുകള്‍ ഉയര്‍ത്തി... പിരടി പിടിച്ച് പുറത്തേയ്ക്ക് തള്ളി....സാരമില്ല... ഈ പ്രായത്തില്‍ തീരെ പ്രതീക്ഷിക്കാത്തതായിപ്പോയി അത്...എനിക്ക് ഒരു ഉപകാരം ചെയ്ത് തരണം.... ഷാനവാസിന്റെ അഡ്രസ്സ് എനിക്കൊന്ന് എത്തിച്ചു തരണം.... അവന്‍ കാര്യങ്ങളെ കാണേണ്ട രീതിയില്‍ തന്നെ കാണാന്‍ പാകപ്പെട്ട മന്‍സ്സുള്ളവനാണു....
എന്ന്, സ്വന്തം കുഞ്ഞബ്ദുള്ള മാസ്റ്റര്‍.....''
കണ്ണുകളിലൂടെ മഴപെയ്യാന്‍ തുടങ്ങുന്നു...
കാതില്‍ ശക്തമായ അട്ടഹാസവും ഇടിനാദവും... മാഷിന്റെ പിരടിയില്‍ വല്യാമയുടെ മുഷ്ടി പതിയുന്ന കാഴ്ച്ച...
പതുക്കെ എഴുന്നേറ്റ് ജന്നലിന്നടുത്ത് നില്‍ക്കുന്ന ഉമ്മയുടെ ചുമലില്‍ കൈവെച്ച് തന്നിലേയ്ക്ക് വലിച്ചു...
താന്‍ ചെറുപ്പമാകുകയാണു.... മഴയുടെ ചൂട് നിറഞ്ഞ ജലകണം തന്റെ കൈകളില്‍ വീഴുകയാണു... ശക്തമായ ശ്വാസോച്ചാസം.... പേമാരിയില്‍ തളര്‍ന്ന് കഴിഞ്ഞ ഉമ്മയെ കട്ടിലില്‍ ഇരുത്തി... രണ്ടു കവിളുകളിലും ഉമ്മവെച്ചിട്ടാര്‍ത്തു കരഞ്ഞു..
''പൊറുക്കണം ഉമ്മാ...''
ഒന്നും പറയാതെ വിതുമ്പുകയായിരുന്നു അപ്പോഴും തന്റെ ഉമ്മ.
...................
കുഞ്ഞബ്ദുല്ല മാസ്റ്റര്‍ തന്നെ പെട്ടെന്നു തിര്‍ച്ചറിഞ്ഞിരിക്കുന്നു....
ഉമ്മറത്തെ ചാരുകസേരയില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം അതു പറയുകയും ചെയ്തു....
''ഷാനവാസ് .!!.. ഒരു മാറ്റവും വന്നിട്ടില്ല... വന്നുവെന്ന് നേരത്തെ അറിഞ്ഞു... വരുമെന്നും കരുതി....''
രു യോഗിയെ പോലെ മാസ്റ്റര്‍ പറയുന്ന നോക്കി നിന്നു...
പിന്നെ പാത്തുമ്മയുടെ ആടും ആ കത്തുകളും അദ്ദേഹത്തിനു നേരെ നീട്ടി....
ഒരിക്കലും അദ്ദേഹമതു പ്രതീക്ഷിച്ചിട്ടില്ലെന്നത് ആ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു..
പുസ്തകവും കത്തുകളും അരികെയുള്ള ചെറിയ മേശപ്പുറത്ത് വെച്ചു.
''വാ മുറ്റത്തെയ്ക്കിറങ്ങൂ മാഷേ... കാറില്‍ ഉമ്മയുണ്ട്.....''
ചാടിയെണീറ്റ മാസ്റ്റര്‍ പുറത്തെ കാറിന്നടുത്തേയ്ക്ക് ഒടിയിറങ്ങുകയായിരുന്നു..
പിന്‍ വശത്തെ വാതില്‍ തുറന്ന് അവര്‍ പരസ്പരം ഒന്നേ നോക്കിയിയുള്ളു...
ജീവിതത്തില്‍ ഇതു രണ്ടാമതാണു കാണുന്നതെങ്കിലും യുഗാന്തരാങ്ങളുടെ ഇഴപിരിയാത്ത അടുപ്പം അവിടെ പ്രകടമാകുകയാണു...
മഴ പെയ്തുതുടങ്ങി... ആ നാലു കണ്ണുകളില്‍.... പിന്നെയും കണ്ണുകള്‍. തന്റെയും സുല്‍ഫയുടേയും ......
ഇടി നാദം നേര്‍ത്തു തുടങ്ങിയപ്പോള്‍ അതു വരെ പുറം തിരിഞ്ഞു നിന്ന താന്‍ മാസ്റ്ററുടെ ചുമലില്‍ കൈവെച്ചു.
സമകാല ബോധം വീണ്ടുകിട്ടിയപ്പോള്‍ മാഷിന്റെ മുഖത്ത് ജാള്യത..
വാ മാഷേ, വല്യാമയും മുസ്ല്യാരുമൊക്കെ പള്ളിയില്‍ കാത്തു നില്‍പ്പുണ്ട്.... ഉമ്മ കാറിലിരിക്കട്ടെ....
നിക്കാഹിനു ശേഷം ബാക്കിയൊക്കെ....
''ഹല്ല... ഇത്ര പെട്ടെന്ന്... !!!''
മാഷിന്റെ മുഖത്ത് അത്ഭുതം...
''പെട്ടെന്നോ..!! വളരെ വൈകിയില്ലേ ..!!''
അസമയത്തെ തന്റെ ആ തമാശ ഉമ്മ പോലും ചിരിച്ചു....
................................................................................
''പതിനെട്ടുകാരിയും രണ്ട് പൈതങ്ങളും....!!''
''നിങ്ങള്‍ വരുന്നില്ലേ വണ്ടിക്കാര്‍ കാത്തു നില്‍ക്കുന്നു!!''
സൈഫുന്റെ സ്നേഹപ്പൂര്‍വ്വമുള്ള വിളി....
''ശരി...''
കണ്ണുകള്‍ തുടച്ച ആ ഫോട്ടോ നെഞ്ചോട് ചേര്‍ത്ത് പടികള്‍ ഇറങ്ങി.... പിന്നെ ഒന്നു പുറം തിരിഞ്ഞ് മൊത്തമായി നോക്കിയ ശേഷം
കണ്ണുകള്‍ ഇറുക്കിയടച്ച വണ്ടിയിലേയ്ക്ക്........



** മലക്കുല്‍ മൗത്ത്..... (മരണത്തിന്റെ മാലാഖ)
ചിത്രം:Niagara Art Collection
-o-

1 comment:

  1. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു,,,,



    അഭിനന്ദനങ്ങള്‍ കാസിം ഇക്കാ...!

    ReplyDelete

ചങ്ങായിമ്മാര്‍

ഉള്ളുകള്ളി അറിയാന്‍